Tuesday, September 29, 2020

അപ്പൂപ്പൻതാടി

ഒരു മഴത്തുള്ളിയിൽ ജീവന്റെ തുടിപ്പായി,
ഉണർന്നു ഞാൻ കൺചിമ്മി മേലെ നോക്കി.
കുളിരുന്ന പുലരിയിൽ തളിരിലകളും,
ഇലകളില്‍ പവിഴമായി മഴത്തുള്ളിയും
നാമ്പുകൾ താഴ്ത്തിയ പുൽച്ചെടികളും
മഞ്ഞുതുള്ളികൾ പൊടിയുന്ന ചെറുപൂക്കളും

പൊഴിയുന്ന മഞ്ഞിന്റെ ഇളം കുളിരിലും    
കലപില ചിലയ്ക്കുന്ന പൈങ്കിളികൾ  
തേൻ നുകരും ചെറു ശലഭങ്ങളും
ചെറുചിറകുകളാൽ മുരളുന്ന ഭ്രമരങ്ങളും
കൂടെ പറക്കുവാൻ മോഹമായി,പക്ഷെ
ചിറകുകളില്ലാതെ എങ്ങനെയോ

ചെറുനാമ്പുകൾ വളരുന്നു, പൂമൊട്ടുകളായ്,
വിടരുവാൻ വെമ്പി ഞാൻ കാത്തിരിപ്പാ
യ്   
ഒരു കുഞ്ഞു പുലരിയിൽ, പൂക്കളായ്, പിന്നെ
കാലയവനികയിൽ ദളങ്ങ
ളടർന്നുപോയി.

ഒരു കുഞ്ഞുചെടിയിൽ ഞാൻ  വിത്തായിരിപ്പായ്
പിന്നെയും പിന്നെയും കാത്തിരിപ്പായ്,
ഒരുനാൾ കുഞ്ഞിചിറകുകൾ കണ്ടു ഞാൻ,
കോരിത്തരിച്ചു പിന്നാഹ്ളാദമായ്.
ഇന്നലെ എന്തെന്നോ, അതിലല്ല ഭാവിയും
നാളെയുടേതാവണം ശുഭപ്രതീക്ഷ

ഒരുകുഞ്ഞു കാറ്റിന്റെ ചെറുതലോടലേറ്റുഞാൻ
അകലെയെങ്ങോട്ടേക്കോ  പറന്നകന്നു
ഒരുകുഞ്ഞു കാറ്റിന്റെ ചെറുതലോടലേറ്റുഞാൻ
അകലെയെങ്ങോട്ടേക്കോ  പറന്നകന്നു
പാറിപ്പറന്നൊരു അപ്പൂപ്പൻതാടിയായി
ദിശയറിയാതെ, വായുവിൽ അലിഞ്ഞലിഞ്ഞു
കാണാത്തകാഴ്ചകൾ അറിയാത്ത പാഠങ്ങൾ  
വീണ്ടും എന്നോ മണ്ണിൽ പുതുജീവനായ്  
പാറിപ്പറന്നൊരു അപ്പൂപ്പൻതാടിയായി
വീണ്ടും മണ്ണിൽ പുതുജീവനായ്